September 18, 2013

തിരിച്ചു വരവ് ..



കർക്കിടക വാവ് ബലിക്ക് ശ്രാദ്ധമുട്ടി മക്കൾ വിളിച്ചപ്പോൾ മുതലൊരാഗ്രഹം ..
ഭൂമിയിൽ  ജനിച്ചു വളർന്നു മരിച്ചു മണ്ണടിഞ്ഞ ആ ഇടം ഒന്ന് കൂടി കാണണം എന്ന്.

ചിത്ര ഗുപ്തന്റെ കണക്കു പ്രകാരം ..വീണ്ടും ജനിക്കേണ്ട സമയം ആകുന്നു അതിനു മുൻപേ ഭൂമിവരെ ഒന്ന് പോകാൻ അനുവാദം ചോദിച്ചു കരഞ്ഞു കേണപേക്ഷിച്ചി ട്ടാണ് കുറച്ചു സമയത്തേക്ക് ജനിച്ച വീട്ടിലേക്  ഓണസമയത്ത്  പോയിട്ട് വരാൻ അനുമതി കിട്ടിയത്...

എത്തിപെട്ടത്‌  മനോ: വേഗത്തിൽ ...

ഞാൻ ജനിച്ചു വളർന്ന വീട് ..എന്റെ കാലടികൾ പതിഞ്ഞ നാട്
വളരെ മാറിയിരിക്കുന്നു......
പടിക്കപ്പറത്തു നീണ്ടു കിടന്നിരുന്ന പച്ചവയൽ ..എവിടെ ?
ഒരു പാട് വീടുകളും .....റോഡുകളും  ......പറഞ്ഞു അറിയിക്കാൻ  പറ്റാത്ത അത്ര മാറ്റങ്ങൽ ..
പാടത്തിന്നു കയറുന്ന....പടിപ്പുരയുടെ സ്ഥാനത്.....വലിയ ഗേറ്റ്ൽ
കൊത്തിവെച്ച...വീട്ട്  പേര്.....അവിടെത്തന്നെയുണ്ടായിരുന്നത് ഒരു അടയാളമായി....
ഗേറ്റ് തുറന്നു.......കൌതുകത്തോടെ ചുറ്റും നോക്കി ....വലതു
വശത്തുണ്ടായിരുന്ന ആ വലിയ കുളവും കുളപ്പുരയും ഒന്നും....അവിടെ കണ്ടില്ല.....
എല്ലാം മണ്ണിട്ട്‌ നികത്തിയിരിക്കുന്നു ...അവിടം  കാട് പിടിച്ചു കിടക്കുന്നു.....!!
കുളത്തിന് ചുറ്റുപാടും ഉണ്ടായിരുന്ന .........ഓണക്കാലത്ത് മാത്രം
ഉണ്ടാകുന്ന തട്ട് തട്ടുള്ള.... കിരീടം പൂക്കൾ ...അവിടെങ്ങും  കണ്ടില്ല.....

മുന്നോട്ടു നടന്നു.....
പടിക്കലെ ഒതിക്കുകയറി.....മുകളിലേക്ക് നോക്കി....... തെളിയാൻ മടിക്കുന്ന  ആകാശം.....
അവിടെ പടര്ന്നു പന്തലിച്ചു നിന്നിരുന്ന ....സുഗന്ധം പരത്തിയിരുന്ന.......നടവഴിയിൽ ഇലഞ്ഞിപൂക്കളാൽ മെത്ത തീർത്തിരുന്ന ... ആ  വലിയ ഇലഞ്ഞി മരം .........എവിടെ ..?


പടിക്കൽ നിന്ന് മുറ്റത്തേക്കുള്ള വഴിയുടെ ഇരുശവും.........
കോളാമ്പി പൂവും ചെമ്പരത്തി പൂവും നന്ദ്യാർവെട്ടവും തുടങ്ങി കുറെ പൂക്കളാൽ  നിറഞ്ഞു നിന്നിരുന്നു....മുൻപ്
ഇപ്പൊ കണ്ടാൽ അത് വഴി വളരെയൊന്നും ആരും നടക്കാറില്ലാത്ത ഒരു വഴി പോലെ....!!
മുറ്റത്തേക്ക് കയറുന്ന ഇരുവശവും ഉയരത്തിലുള്ള ദേവദാരു ...... അതവിടെ തന്നെ
ഉണ്ടായിരുന്നു......
വളർത്തി  വലുതാക്കിയ .....ആ പഴയ യജമാനനെ കണ്ടിട്ടാണോ എന്നറിയില്ല.....
ഇടതൂർന്നു  പറന്നു കിടന്ന ചില്ലകളുടെ ആടി ഇളക്കം.........
എന്നെ കണ്ടു  അവ  സന്തോഷിക്കുന്നത്‌ പോലെ തോന്നി..


തെക്കെമുറ്റത്തുള്ള വളരെ ഉയരം കുറഞ്ഞു മെല്ലിച്ചു നിന്നിരുന്ന  തേന്മാവും അതിനെ ചുറ്റു പിണഞ്ഞു കിടന്നിരുന്ന തടിച്ച  തണ്ടുള്ള.....മുല്ലവള്ളിയും.... .കാലം എടുത്തിരുന്നു........
വീടിന്റെ പല ഭാഗങ്ങളും ......പഴയ ഓടിന്റെ സ്ഥാനത് കോണ്‍ക്രീറ്റ്  സ്ഥാനം പിടിച്ചിരുന്നു......
ഇതെല്ലം കണ്ടു കയറിയ .....എന്റെ മനസ്സില്......വലിയ ഒരു പൂക്കളത്തെ
കുറിച്ച് പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല..എങ്കിലും... ചാണകം മെഴുകിയ
മുറ്റത്തെ നടുവില് ചെറിയ ഒരു പൂക്കളം  പ്രതീക്ഷിച്ചിരുന്നു

ഉപയോഗം കുറഞ്ഞ നടവഴിയുടെ കാരണം  അറിയിച്ച് ...മുറ്റത്തക്കുള്ള വലതു വശത്തെ റോഡ്‌......!!

ഇടനാഴിയിലേക്ക്‌ കടന്നപ്പോൾ.....  മൂത്ത മകന്റെ കുട്ടികളായിരിക്കും.....ടീവിയിൽ നോക്കി എന്തോ ഒരു വയറിന്റെ അറ്റത്ത്  പിടിച്ചു.....അതും ഇതും പറഞ്ഞുകൊണ്ടിരിക്കുന്നു...

ചെറിയമ്മയുടെയും വല്യമ്മയുടെയും ഒക്കെ മക്കളും ...കുടുംബത്തിലെ എല്ലാ
കുട്ടികളും അന്ന് ഓണത്തിന് തറവാട്ടിൽ വരുമായിരുന്നു.....തെക്ക്പുറത്തെ
പ്ലാവിൽ കെട്ടിയ .ഊഞ്ഞാലാട്ടവും ..കുട്ടിയും  കോലും കളിയും .അതിനിടക്ക് ചെറിയ അടിപിടിയ്യും കരച്ചിലും പരാതി പറച്ചിലും ഒക്കെയായി.......കുട്ടികളുടെ ഓണം......


ഇടനാഴിയിലൂടെ പതുക്കെ നടന്നു ......

തെക്കേ മുറിയിലെ വാതിൽക്കൽ എത്തിയ എന്നെ വരവേറ്റത് മരുന്നുകളുടെ മടുപ്പിക്കുന്ന ഗന്ധം

കൂനി കൂടി കട്ടിലിന്റെ ഓരോരത്ത് ചുമച്ചിരിക്കുന്ന ആ രൂപം... അതവൾ തന്നെ എന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി

അവളുടെ അടുത്ത്ചേർന്നിരുന്നു നര  പാകിയ  മുടിയിഴകൾകിടയിൽ  കൂടി ഒന്ന് തലോടാൻ തോന്നി............
തൊണ്ണൂറ്റി രണ്ടാം വയസ്സിലും നിന്റെ കൂടെ ജീവിച്ചു കൊതി തീർന്നിട്ടല്ല, നിന്നോട് ഇഷ്ടമില്ലഞ്ഞിട്ടല്ല ............
നിന്നെ വിട്ടു പിരിയേണ്ടി വന്നത്.......
എന്ന്പറയാൻ മനസ്സ് വെമ്പി ......
 പാവം...!!
സ്നേഹിക്കാൻ മാത്രം അറിയാമായിരുന്ന....എന്തെല്ലാം ദേഷ്യപ്പെട്ടു
പറഞ്ഞാലും....എല്ലാം കലങ്ങിയ കണ്ണുകളിലൊതുക്കി   ജീവിച്ച  നിന്റെ
ഇഷ്ടങ്ങളൊന്നും  സാധിച്ചു തരാൻ എനിക്ക് കഴിഞ്ഞില്ലല്ലോ
എന്നോർക്കുമ്പോൾ.......അറിയാതെ.......മനസ്സ് .................

അടുക്കള വശത്തു നിന്നും ഓണ വിഭവങ്ങളുടെ ഗന്ധം ..!!
അടുക്കളയുടെ അടുത്തുള്ള ആ വലിയ ഊണ് മേശ അവിടെ തന്നെയുണ്ട് .....
ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചിരുന്ന  ദിവസങ്ങൾ ഇനി തിരിച്ചു വരില്ല എങ്കിലും ....!!. ....


മക്കൾ  അവളെ നന്നായി നോക്കുന്നുണ്ടാവുമോ....മനസ്സിലെ ചോദ്യത്തിന്‌ ഉത്തരമെന്നോണം....
ഒരു കയ്യിൽ  ചെറിയ മരുന്നു  കുപ്പിയുമായി വന്നത്.......മരുമകളായിരിക്കും. ..

കണ്ടുമുട്ടാൻ അധികം കാലം വേണ്ടി വരില്ല എന്ന് നിന്റെ രൂപം എന്നെ ഓർമിപ്പിക്കുന്നു......!

കഴിയാറായ അനുമതി സമയം കഴിയുന്നതിനു മുമ്പേ........
അവളെ ഒന്നു കൂടി തിരിഞ്ഞു നോക്കി .......ഒരു മടക്കയാത്ര .............
ജനന മരണങ്ങളുടെ മറുപുറത്തേക്ക്...............



April 13, 2013

വിഷുകണി




"കണിയാൻ പറഞ്ഞത് കേട്ടില്ലേ ..... 
ജാതക ദോഷം   തീരാൻ   ഒരു വാരം  വൃതമെടുക്കണം കുട്ടീ.." 
മുത്തശ്ശിയുടെ വാക്കുകൾ കേട്ടില്ലാന്നു നടിച്ചു വീണ്ടും ഉറക്കം തുടങ്ങിയപ്പോൾ
അമ്പലത്തിൽ നിന്ന് കൗസല്യ ... സുപ്രഭാതം ..
ഓഹോ ... അമ്പലത്തിൽ പോകാൻ  മുത്തശ്ശി കുളിച്ചു സുന്ദരിയായിരിക്കുന്നല്ലൊ..... 
എന്ന ചോദ്യത്തിനു നിനക്കറിയോ നിന്റെ മുത്തശ്ശിയും  ഇതൊക്കെ ചെയ്തിട്ടുണ്ട്..
...........................................................
ഉവൊ ...?
അതല്ലേ എന്റെ   മുത്തശ്ശനെ  കിട്ടിയേ എന്ന് പറഞ്ഞു
ചേർ ത്തു പിടിച്ചു  നെറുകയിൽ ഒരു മുത്തം കൊടുത്തപ്പോൾ പല്ലില്ലാത്ത
നിഷ്കളങ്കതയോടെ ചിരിക്കുന്ന ആ പാവത്തിനെ സന്തോഷിപ്പിക്കാൻ
തീരുമാനിച്ചു ഒരുവാരം  എങ്കിൽ അങ്ങനെ ....
.....................................................

കുട്ടീ .....  ഇന്ന് വൃതം  തീരുകയാണ്
മേടമാസത്തിലെ വിഷു ആണ് അമ്പലത്തിൽ കണ്ണനെ കണ്ടു തോഴാൻ  നല്ല തിരക്ക്
വേഗം വരൂ.....  മുന്നില് നടക്കുന്ന മുത്തശ്ശിക്കൊപ്പം എത്താൻ ഏതാണ്ടു  പാടുപെട്ടു....... 
വേഗം കാല് നനച്ചു വന്നോളൂ  എന്ന ഓർമ്മപ്പെടുത്തൽ
..........................  ..................................... 
കാലും  മുഖവും കഴുകാൻ അമ്പലകുളക്കടവിലേക്ക്
നടക്കുമ്പോൾ ..കുളിച്ചുതൊഴീലിന്റെ ഒരു വാരം കഴിഞ്ഞത്
അറിഞ്ഞതേ  ഇല്ല എന്ന ചിന്ത ആയിരുന്നു മനസ്സിൽ
.............................  ............................................................
അമ്പലക്കുളത്തിലെ .....പച്ച നിറമുള്ള വെള്ളം ഓളം അടിക്കുന്ന
വഴുക്കുള്ള കൽപടവുകൾ ഇറങ്ങി ... പാവാട തുമ്പ് മടക്കി ..... പടവിൽ
പാദസരത്തിന് ചുറ്റും കൂടിയ കുഞ്ഞു മീനുകളെ നോക്കി നില്ക്കവേ ...... 
നട അടക്കുന്നതിനു മുമ്പേ അവിടെയെത്തണം എന്നുള്ള മുത്തശ്ശിയുടെ വാക്കുകൾ.... 
........................................................... 

അപ്പോൾ  
............................................................ 
അതെ പടവിൽ .....കിഴക്ക്  വശത്ത് .....
സ്വർണ  കസവു മുണ്ടുടുത്ത് ..
ചന്ദനക്കുറിക്ക് നടുവിൽ  സിന്ദൂരം ചാർത്തിയ നെറ്റി ..... 
നീണ്ട മൂക്ക്, കുസൃതി ചിരി ഒളിപ്പിച്ച ചുണ്ട്
അറിയാതെ കണ്ണുകൾ..... ആരെയാണ് ഉഴിയുന്നത്‌ ..?
കണിയായി മുൻപിൽ നില്ക്കുന്നത് കണ്ണനോ അതോ...... ?
........................... ...................... .... .. 
 തിരിഞ്ഞു നടക്കുമ്പോൾ എന്തോ മറന്നു വെച്ചത് പോലെ ....
...........................................................
തിരക്ക്
ശ്രീകോവിലിന്റെ   മുന്നിൽ......
കണ്ണനെ പ്രാർഥിച്ച് കണ്‍ തുറന്നപ്പോൾ .. വീണ്ടും കണ്ടു .. 
....................................................................
പിന്നെ ...... 
പുഷ്പാന്ജലിയുടെ പ്രസാദം വാങ്ങുന്ന വരിയിൽ 
പിന്നെ കണ്ടതു എന്റെ മുന്നില് തൊട്ടടുത്തു ....
ചന്ദനത്തിന്റെ .... .കർപ്പൂരത്തിന്റെ  ഗന്ധം  നിറഞ്ഞു നിന്ന ആ തട്ടകതിൽ.....
എന്നെ  തൊട്ടുരുമ്മി ......  ആദ്യമായി മനസ്സില്.......... 
"ഇതാണോ കണ്ണാ എന്നും കാണാൻ നീ എനിക്ക് തരാൻ പോകുന്ന കണി"
എന്ന് സ്വയം ചോദിച്ചത് . ..തിരക്കിൽ ബുദ്ധിമുട്ടുന്ന  മുത്തശ്ശിക്ക് നീ  പ്രസാദം വാങ്ങിച്ചു കൊടുത്തത് .. 
...................................................................
വൃതം  തീർന്നിട്ടും കുട്ടീടെ കാര്യം ഒന്നും  ആയില്ലലോ  ..?
എന്ന അമ്മയുടെ  പരാതി തീരും മുൻപേ
പടികയറി വന്ന വാര്യര്
"ഇന്ന്  കുട്ടിയെ കാണാൻ ഒരു കൂട്ടര്  കിഴക്കൂന്നു വരുന്നുണ്ട്ന്നു  പറഞ്ഞതും ഒരുമിച്ചായിരുന്നു ..... 
.........................................
അവര് വന്നൂട്ടൊ..... അമ്മാച്ചന്റെ വെറ്റില മുറുക്കാൻ വായിൽ  വെച്ചുള്ള വിളി കേട്ടപ്പോ 
പടിപ്പുരക്ക് അപ്പുറത്ത് ഒരു വെള്ള അംബാസിഡർ വന്നു നിന്നത് മച്ചിനിയിലൂടെ ഏന്തി വലിഞ്ഞു നോക്കി.... 
 ............................................ 
ഓട്ടു  കിണ്ടിയിൽ വെള്ളവുമായി വന്നതു......... 
എല്ലാം മറന്നു പരസ്പരം നമ്മൾ നോക്കി  നിന്നത്  ... 
കള്ള ചിരിയുമായി മുത്തശ്ശി മുൻപിൽ വന്നത് ....  
ഒൻപതു  പൊരുത്തത്തോടെ കണിയാൻ ജാതകം ഗണിച്ചത് ....... 
പിന്നെ എല്ലാം വേഗത്തിൽ
........................... 
രാത്രി വൈകി .....
രാവിലെ കണ്ടു ഉണരാനുള്ള  കണിക്കുള്ളതെല്ലാം  
ഒരുക്കി വന്നപോഴേക്കും 
കുഞ്ഞുങ്ങൾ  ഉറക്കം പിടിച്ചിരുന്നു 
പാതി മയക്കത്തിലായിരുന്ന  നിന്റെ അടുത്ത്...... 
മാറോട് ചേർന്ന് ഉറങ്ങാൻ കിടന്നപ്പോൾ . 
ആ തണുപ്പുള്ള ചന്ദനത്തിന്റെ ഗന്ധം ...... 
കണ്ണൻ തന്ന വിഷുകണി